Ads 468x60px

Sunday, September 9, 2012

നിങ്ങളുടെ വിലയെത്ര ?


രെ കണ്ടാലും പ്രദമദൃഷ്ടിയാല്‍ തന്നെ അവരെ വിലയിരുത്താന്‍ തല്‍പരരും ഔല്‍സുഖ്യം കാണിക്കുന്നവരുമാണല്ലോ നാം. എന്താണീ വിലയിരുത്തല്‍  എന്നായിരിക്കും ചിന്ത. അല്ലെങ്കില്‍ എങ്ങനെയാണു വിലയിരുത്തുക ? സാമാന്യമായി പറയുകയാണെങ്കില്‍ വില  നിശ്ചയിക്കുക തന്നെയാണ്  വിലയിരുത്തല്‍ .

വിലയെന്ന് കേള്‍ക്കുമ്പോള്‍ അങ്ങാടിയില്‍ കാണുന്ന സാധനങ്ങളുടെ നാണയത്തിലുള്ള വിലയായിരിക്കും ആദ്യമായി മനസ്സില്‍ വരിക. എങ്കില്‍ തന്നെ ഒരു സാധനത്തിന്‍റെ വില നിശ്ചയിക്കുന്നത് ധാരാളം അനുബന്ധ കാര്യങ്ങള്‍ കണക്കിലെടുത്തായിരിക്കും. അതിന്റെ നിര്‍മ്മാണത്തിന്നായി ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ വില, നിര്‍മ്മാണ ചെലവു, നിര്‍മ്മാതാവിന്റെ ലാഭം, ഉപഭോക്താവിന്‍റെ കയ്യിലെത്തുന്നത് വരെയുള്ള മറ്റു ചെലവുകള്‍ , അതിന്‍റെ ഗുണം, ഉപയോഗം, ലഭ്യത എന്നിങ്ങനെ ധാരാളം  കാര്യങ്ങള്‍ ഉദാഹരണങ്ങളായി നിരത്താം.

ഒരു വ്യക്തിയുടെ വില നിശ്ചയിക്കുന്നതും ഒരുപക്ഷെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഇതേ പോലെ തന്നെയാണെന്ന് പറയാം.  എന്നാല്‍ നാണയത്തിന്റെ തോതിലല്ലാത്ത ഈ വിലയിടല്‍ അത്ര എളുപ്പമായ ഒരു ഉദ്യമമല്ല. വളരെയധികം സങ്കീര്‍ണ്ണമായ പല കാര്യങ്ങളും കണക്കിലെടുത്ത് മാത്രമേ ഒരു വ്യക്തിയെ വിലയിരുത്താന്‍ പറ്റൂ. ബാഹ്യമായ ഗുണങ്ങളും അവസ്ഥകളും മാത്രം പോരാ, ആന്തരികവും മാനസികവുമായ ധാരാളം കാര്യങ്ങള്‍ കൂടെ മാനദണ്ഡമായി കണക്കിലെടുക്കേണ്ടി വരും എന്നത് തന്നെ കാരണം. ഒരു വ്യക്തിയുടെ ആന്തരികമായ ഗുണങ്ങളും ദോഷങ്ങളും മറ്റൊരാള്‍ക്ക്‌ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ ഒരിക്കലും കഴിയില്ല എന്നത് ഒരു വലിയ വാസ്തവമായി എന്നും അവശേഷിക്കുന്നു. അതിനാല്‍ ഒരു വ്യക്തിയെ നൂറു ശതമാനം കൃത്യമായി വിലയിരുത്തുക എന്നത് അസാദ്ധ്യമാണ്.

ഒരു ശ്രമമെന്ന നിലക്ക് ആദ്യമായി വ്യക്തിയുടെ ബാഹ്യമായ പദാര്‍ത്ഥപരമായ കൈമുതലുകള്‍  (സൌന്ദര്യം, ജോലി, ധനം, സ്വത്ത്, ദാമ്പത്യം, വീട് എന്നിവ ഉദാഹരണങ്ങള്‍ ) പരിഗണിക്കുക. ഇവ ഏതൊരു വ്യക്തിയുടെ കാര്യത്തിലും പല വിധത്തിലും മാറ്റങ്ങള്‍ക്കു വിധേയമാണെന്ന് മറക്കുന്നില്ല. അടുത്തതായി അയാളുടെ സ്വഭാവ വിശേഷങ്ങള്‍ (മറ്റുള്ളവരോടുള്ള പെരുമാറ്റം, സ്നേഹം, ദയ, അനുകമ്പ, ബുദ്ധി, ആത്മസംയമനം, സത്യസന്ധത, സ്വാഭിമാനം എന്നിവ ഉദാഹരണങ്ങള്‍ ) പരിഗണിക്കാം. ഈ സ്വഭാവ വിശേഷങ്ങള്‍ തന്നെ ചിലതെങ്കിലും ചിലപ്പോള്‍ അയാളുടെ തനതായിരിക്കണമെന്നില്ല. മറ്റുള്ളവരുടെ മുമ്പിലുള്ള പ്രകടനമാകാം. മാത്രമല്ല പ്രസ്തുത സ്വഭാവങ്ങളുടെ സ്രോതസ്സായ മനസ്സ് (ചിന്ത) സാഹചര്യത്തിന്‍റെ പ്രേരണയാല്‍ മാറാനും അങ്ങനെ സ്വഭാവങ്ങള്‍ തന്നെ മാറാനും സാദ്ധ്യതയുണ്ട്.

ഈ രണ്ടു പരിഗണനകളിലും വ്യക്തമാവുന്നത് അയാളുടെ ബാഹ്യമായ അവസ്ഥാഗുണങ്ങള്‍ ആയിരിക്കെ ഒരു വിലയിരുത്തലിനു ഇവ മതിയാകുന്നില്ല. എങ്കിലും ആന്തരികമായ ഗുണവിശേഷങ്ങളുടെ പ്രതിഫലനമെന്ന നിലയില്‍ ഏറെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുമ്പോള്‍ ഒരു വേള അയാളെ വിലയിരുത്താന്‍ കുറെയെങ്കിലും ഈ പരിഗണനകള്‍ ഉചിതമാവും. ബൃഹത്തായ നിര്‍വചനവും വിവരണവും കൊണ്ട് മാത്രം മനസ്സിലാക്കാന്‍ കഴിയുന്ന ജീവിതവിജയം തന്നെയാണ് ഒരു വ്യക്തിയുടെ പരമമായ വില.

പിറന്നു വീണ ഉടനെയുള്ള ഒരു കുട്ടിയെ അച്ഛനമ്മമാരും ബന്ധുക്കളും ഏറെ സന്തോഷത്തോടെ വാരിയെടുക്കുന്നു, ഉമ്മവെക്കുന്നു, സ്നേഹിക്കുന്നു. ആ കുട്ടി അവര്‍ക്ക് വേണ്ടി എന്തെങ്കിലും പ്രത്യേകമായി ചെയ്തത് കൊണ്ടോ, ഏറ്റവും സുന്ദരനോ, ബുദ്ധിമാനോ, വിജയിയോ, നന്നായി വസ്ത്രം ധരിച്ചവനോ ആയതു കൊണ്ടോ അല്ല ഈ സ്നേഹം. പൂര്‍ണ്ണമായും നിസ്സഹായന്‍ , സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തവന്‍ , എല്ലാറ്റിനും പരസഹായം വേണ്ടവന്‍ - ഇങ്ങനെയൊക്കെ ആണെങ്കിലും നിശ്ചയിക്കാന്‍ വയ്യാത്ത ഏറെ വലിയ വിലയുണ്ട് ആ കുട്ടിക്ക്. ഇവിടെ ഏതു പരിഗണനയാണ് മാനദണ്ഡം ! 

മറ്റൊരാളെ വിലയിരുത്താന്‍ മുതിരുന്നതിനു മുമ്പായി സ്വയം വിലയിരുത്തുന്നത് ഏറെ സഹായകമാവും. സ്വയം മനസ്സിലാക്കാനും അതിനനുസരിച്ച് ജീവിതം വേണ്ട വിധത്തില്‍ ക്രമപ്പെടുത്താനും ആത്മാഭിമാനം നേടാനും ഇതാവശ്യമാണ്.  ആത്മാഭിമാനം കുറയുമ്പോള്‍ സ്വയം നാശത്തിലേക്കാണ്‌ വഴി തുറക്കുക. കൂടുതല്‍  അദ്ധ്വാനിക്കുവാനും പരാജയത്തെ മറികടന്നു ഏറ്റവും നല്ലതിലേക്ക് ഉയരാനും സ്വയം വിലയിരുത്തല്‍ കൊണ്ട് കഴിയും. നമ്മെ നാമായി കാണുന്നതാണ് ഈ വിലയിരുത്തല്‍ ; ഒരിക്കലും വേറൊരാള്‍ നമ്മെ കാണുന്നതിനെ ആശ്രയിച്ചല്ല അത്. ജീവിതത്തിന്റെ തുടക്കം മുതല്‍ ഇത് വരെ പല വിധത്തിലായി ശേഖരിച്ച എല്ലാറ്റിന്റെയും ആകത്തുകയാണ് ഇന്ന് കാണുന്ന നാം ഓരോരുത്തരും. ഇതിലേക്ക് വീണ്ടും പലതും കൂട്ടിച്ചേര്‍ക്കുകയാണ് ഇനിയും ചെയ്യുന്നതും ചെയ്യേണ്ടതും.
           
   *         *         *         *         *
             
ചരിത്രപ്രസിദ്ധമായ ഒരു വിലയിരുത്തല്‍ കേള്‍ക്കണോ? പതിനാലാം നൂറ്റാണ്ടില്‍ നിര്‍ദ്ദയനായ മംഗോളിയന്‍ രാജാവ്‌ ടൈമൂര്‍ , തുര്‍ക്കി അടങ്ങുന്ന അനറ്റോലിയ സാമ്രാജ്യം കീഴടക്കിയ കാലം. അന്ന് ജീവിച്ചിരുന്ന മുല്ല നാസിറുദ്ദീനോട് രാജാവ്‌ ഒരിക്കല്‍ ചോദിച്ചു: 
"എന്‍റെ യഥാര്‍ത്ഥ വില എന്താണ്?"
"ഇരുപത് വെള്ളിപ്പണം." മുല്ല ആലോചിച്ചു ഉത്തരം നല്‍കി.
രാജാവിന്‌ വിശ്വസിക്കാനായില്ല, അദ്ദേഹം മുല്ലയെ തുറിച്ചു നോക്കി: "എന്‍റെ അരപ്പട്ടക്ക് ഇരുപത് വെള്ളിപ്പണം വിലയുണ്ടല്ലോ?"
"അത് കൂടെ ഉള്‍പ്പെടുത്തിയാണ് ഞാന്‍ വില പറഞ്ഞത്." മുല്ലക്ക് ആലോചിക്കേണ്ടി വന്നില്ല.
  

Sunday, August 26, 2012

കരിങ്കല്ല് കൊണ്ട് പായസം

ഴിഞ്ഞ ദിവസം ടൌണില്‍ ഇറങ്ങിയപ്പോള്‍ പുതിയ കുറെ ബൂത്തുകളും ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും പലയിടത്തും കാണാനിടയായി. എല്ലാം തിരുവോണം പ്രമാണിച്ചുകൊണ്ടുള്ള പായസ വിതരണത്തിനെ സംബന്ധിച്ച് തന്നെ. ചില ബൂത്തുകളില്‍ പായസവിതരണം തുടങ്ങിയിട്ട് ദിവസങ്ങളായി എങ്കില്‍ മറ്റ് ചിലതില്‍ തിരുവോണ ദിവസം വിതരണം ചെയ്യാനായി മുന്‍‌കൂര്‍ ബുക്കിംഗ് നടക്കുകയാണ്. ബൂത്തുകള്‍ കൂടാതെ ഹോട്ടലുകളിലും ബുക്കിംഗ് ഉണ്ട്. വിതരണം നടന്നുകൊണ്ടിരിക്കുന്ന ബൂത്തുകളില്‍ അവിടെ തന്നെ കുടിക്കുന്നവരും പാര്‍സല്‍ ആയി വീടുകളിലേക്ക് കൊണ്ട് പോകുന്നവരും തിരക്ക് കൂട്ടുന്നത്‌ കണ്ടു. പുറത്ത്  പ്രദര്‍ശിപ്പിച്ച നീണ്ട വിലവിവര പട്ടികയില്‍ അടപ്രഥമന്‍ , പരിപ്പ് പായസം, പഴം പായസം, അവില്‍ പായസം, മിക്സഡ്‌ പായസം, കാരറ്റ് പായസം, പൈനാപ്പിള്‍ പായസം എന്നിങ്ങനെ ധാരാളം ഇനങ്ങളുണ്ട്. 


മുമ്പൊരു വിഷുവിനു ഞങ്ങളുടെ സ്ഥലത്തെ ഒരു സാമൂഹ്യ സംഘടന എന്തോ കാരുണ്യ പ്രവര്‍ത്തനത്തിനായുള്ള ധന ശേഖരണം കൂടെ മുന്‍നിര്‍ത്തി പായസവിതരണം നടത്തിയിരുന്നു. അതിനായി വിഷുവിന്‍റെ  കുറെ ദിവസങ്ങള്‍ക്കു മുമ്പേ, സംഘാടകര്‍  വീടുകളില്‍ കയറി പണം വാങ്ങുകയും വിഷുദിവസം പ്രത്യേകം സജ്ജമാക്കുന്ന കേന്ദ്രത്തില്‍ ചെന്ന്‍ പായസം എടുക്കുവാനായി കൂപ്പണുകള്‍ നല്‍കുകയും ചെയ്തു. വിഷു കഴിഞ്ഞ്‌ രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് കൂപ്പണിന്റെ കാര്യം എനിക്ക് ഓര്‍മ്മ വന്നത്. പായസം കഴിക്കുന്നതിലുപരിയായി ആ പരിപാടിയുടെ ഉദ്ദേശമായിരുന്നു എനിക്ക് കൂടുതല്‍ അഭികാമ്യമായി തോന്നിയത്. 

തിരക്ക് പിടിച്ച ജീവിത ശൈലിയും മറ്റ് വിനോദങ്ങളിലും ജോലികളിലും ചെലവാകുന്ന സമയനഷ്ടവും കണക്കിലെടുക്കുമ്പോള്‍ ഈ പൊതുവിതരണം ഒരു അനുഗ്രഹമായി വീട്ടമ്മമാര്‍ക്കെങ്കിലും തോന്നാവുന്നതെയുള്ളൂ. വീടുകളില്‍ നിന്നകന്ന് ജീവിക്കുന്നവര്‍ക്ക് നിമിഷങ്ങള്‍ നേരത്തേക്ക് ഗൃഹാതുരത്വം മറക്കാന്‍ ഒരവസരവും. പായസ മേളകളിലോ വീടുകളിലോ ഇനിയും കാണാത്ത ഒരു പായസത്തെ പറ്റി പറയട്ടെ.

                          *              *                 *                   *

ഒരു ഉത്സവദിവസമാണ്  ദേശാടനത്തിനിറങ്ങിയ വൃദ്ധന്‍ പാവപ്പെട്ട കുറെ ജനങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഗ്രാമത്തിലെ ഒരു കവലയിലെത്തിയത്. വിശപ്പും ദാഹവും കൊണ്ട് വലഞ്ഞിരുന്ന അയാള്‍ തോളിലിരുന്ന ഭാണ്ഡം താഴെ ഇറക്കിവെക്കുന്നത് കണ്ട്, അവിടെ കൂരകള്‍ക്ക് മുമ്പിലും വഴിയിലും അലസരായി നിന്നിരുന്ന പട്ടിണിക്കോലങ്ങള്‍ അടുത്തു കൂടി. വൃദ്ധന്‍ അവരോടായി ഭക്ഷണം വല്ലതും കിട്ടുമോയെന്ന് ആരാഞ്ഞു. കൂരകളില്‍ ഒന്നും ഇരിപ്പില്ലെന്നായിരുന്നു എല്ലാവരുടെയും മറുപടി. 

"എങ്കില്‍ വിഷമിക്കേണ്ട, വിശേഷദിവസമല്ലേ, നമുക്ക് പായസമുണ്ടാക്കാം. ഒരു പാത്രവും കുറച്ച് വെള്ളവും ഒരു തവിയും കൊണ്ട് വരൂ." വൃദ്ധന്‍റെ വാക്കുകള്‍ കേള്‍ക്കേണ്ട താമസം, സന്തോഷത്തോടെ ചിലര്‍ ഓടിപ്പോയി ആവശ്യപ്പെട്ട സാധനങ്ങളുമായി തിരിച്ചു വന്നു. സാമാന്യം വലുപ്പമുള്ള പാത്രം തന്നെ തെരഞ്ഞു കൊണ്ടുവരാന്‍ അവര്‍ ശ്രദ്ധിക്കാതെയല്ല. 

വൃദ്ധന്‍ ഒരു അടുപ്പ് കൂട്ടി പാത്രത്തില്‍ വെള്ളം വെച്ച് ചൂടാക്കാന്‍ തുടങ്ങി. വെള്ളം തിളച്ചപ്പോള്‍ ഭാണ്ഡം അഴിച്ചു അതില്‍ നിന്ന് ഒരു കരിങ്കല്ല് പുറത്തെടുത്തു തിളയ്ക്കുന്ന വെള്ളത്തില്‍ ഇറക്കി വെച്ചു. നന്നായി തീ കത്തിക്കുന്നതോടൊപ്പം തവി കൊണ്ട് വെള്ളം ഇളക്കി കൊണ്ടേയിരുന്നു. ഇടക്ക് പാത്രത്തില്‍ നിന്ന് കുറേശ്ശെയെടുത്ത് രുചിച്ച് കൊണ്ട് ചുറ്റും തിങ്ങിക്കൂടി നില്‍ക്കുന്നവരുടെ മുഖത്തു നോക്കി കൊതിപ്പിച്ചു. അല്‍പം ശര്‍ക്കര കൂടെ ചേര്‍ത്തിരുന്നെങ്കില്‍ ഇതിലും ഏറെ രുചിയുണ്ടാകുമെന്നു വൃദ്ധന്‍ പറഞ്ഞപ്പോള്‍ കുറെ പേര്‍ എവിടെ നിന്നൊക്കെയോ  ശര്‍ക്കര കൊണ്ട് വന്നു. വീണ്ടും രുചി ആസ്വദിച്ച് വൃദ്ധന്‍ പറഞ്ഞു, " ഗംഭീരം ! അല്‍പം പരിപ്പ് ചേര്‍ത്താല്‍ ഇനിയും നന്നാവും." മടിക്കാതെ ചിലര്‍ ഓടി, പരിപ്പുമായെത്തി. 

വൃദ്ധന്‍ രുചിച്ചുനോക്കിയും രുചിയുടെ മാഹാല്‍മ്യം വിവരിച്ചും "ചെറിയ, ചെറിയ" പോരായ്മകള്‍ നോക്കി നിന്നവര്‍ പരിഹരിച്ചും എല്ലാ ചേരുവകള്‍ ഒത്ത പായസം തയാറായി.  മുഴുവന്‍ പേര്‍ക്കും പായസം വിളമ്പി വൃദ്ധനും കഴിച്ചു. കരിങ്കല്ല് പായസം കഴിച്ച് തൃപ്തരായ ഗ്രാമീണര്‍ വൃദ്ധനു ഏറെ നന്ദി പറഞ്ഞും, ആയുരാരോഗ്യം നേര്‍ന്നും ആഹ്ളാദത്തോടെ പിരിഞ്ഞു പോയി. കരിങ്കല്ല് ഭാണ്ഡത്തില്‍ തന്നെ വെച്ചു അതുമായി വൃദ്ധനും യാത്ര തുടര്‍ന്നു.

                                *              *             *               *

കരിങ്കല്ല് പായസത്തിന്റെ പാചകവിധി പലരും നേരത്തെ പഠിച്ചുകാണും. അല്ലാത്തവര്‍ക്ക് ഇതായിരിക്കട്ടെ അടുത്ത വിശേഷ ദിവസത്തെ സ്പെഷല്‍ പായസം.

Tuesday, July 17, 2012

വിലയുടെ വില

ങ്ങളുടെ കാറിന്‍റെ പെട്രോള്‍ ചേമ്പറിന്റെ പുറത്തേക്ക് തുറക്കുന്ന ചെറിയ വാതില്‍ (Lid) ഈയിടെ നഷ്ടപ്പെട്ടിരുന്നു. പെട്രോള്‍ പമ്പിലെ ജോലിക്കാര്‍ പരിധിയിലും കൂടുതലായി വാതില്‍ പുറത്തേക്ക് തുറക്കാന്‍ ശ്രമിച്ചതിനാല്‍ അത് കുറെ കാലം പൊട്ടിനില്‍ക്കുകയും പിന്നീട് എന്നോ ഞങ്ങള്‍ അറിയാതെ വീണ് പോവുകയുമാണ് ഉണ്ടായത്. പെട്രോളും ടാങ്കിന്റെ അടപ്പ്‌ തന്നെയും മോഷണം പോവുന്നത് ഭയന്ന് വണ്ടി തുറന്ന സ്ഥലങ്ങളില്‍ പാര്‍ക്ക്‌ ചെയ്യാന്‍ മടിച്ചിരിക്കെ, സ്പയര്‍ പാര്‍ട്ട്‌ വാങ്ങിക്കാനായി കാറിന്‍റെ ഷോറൂമില്‍ ചെന്നപ്പോള്‍ സാധനം സ്റ്റൊക്കില്ലെന്നും ഡല്‍ഹിയില്‍ നിന്ന് വരുത്തി തരാമെന്നും ആയിരത്തി എണ്ണൂറു രൂപയാണ് വിലയെന്നും വില്‍പനക്കാരന്‍ പറഞ്ഞു. മാത്രമല്ല, കറുത്ത നിറത്തിലെ കിട്ടുള്ളൂ എന്നും വണ്ടിയുടെ നിറത്തിനു പെയിന്‍റ് ചെയ്യേണ്ടി വരുമെന്നും. എല്ലാം കൂടെ രണ്ടായിരത്തി ഇരുനൂറിനു മേലെ പ്രതീക്ഷിക്കാമെന്ന് കൂടെ കേട്ടപ്പോള്‍ എനിക്കുണ്ടായ അന്താളിപ്പ്‌ മറച്ചുവെച്ച്, മലപ്പുറം ഷോറൂമില്‍ കൂടെ അന്വേഷിക്കട്ടെയെന്നു അറിയിച്ച് തിരിച്ചു പോന്നു.

കേവലം പതിനാല് സെന്റിമീറ്റര്‍ വ്യാസമുള്ള ഒരു ഡിസ്കും ഒപ്പം ഒരു വിജാഗിരി സംവിധാനവും അടങ്ങിയ സ്പെയര്‍ പാര്ട്ടിന്റെ വില ഇതാണെങ്കില്‍ എന്‍റെ വണ്ടിയില്‍ നിന്നും അത്യാവശ്യമല്ലാത്ത കുറച്ച് പാര്‍ട്ടുകള്‍ അഴിച്ച് വില്‍ക്കുകയാണെങ്കില്‍ വേറൊരു പുതിയ വണ്ടി വാങ്ങാനുള്ള പണമാകുമല്ലോ എന്ന് ചിന്തിക്കുകയായിരുന്നു ഞാന്‍ .


സംഗതി ഇങ്ങനെയാണെങ്കിലും പ്രശ്നം പരിഹരിക്കണമല്ലോ. ഏറെ വൈകിയില്ല, എന്‍റെ DIY (do it yourself) പ്രവര്‍ത്തിച്ചു തുടങ്ങിയതിനാല്‍ മനസ്സില്‍ മുഴുവന്‍ സമയവും ചിന്ത അത് തന്നെയായി. സൂക്ഷ്മ നിരീക്ഷണത്തിനു ശേഷം,  വാതില്‍  സ്വയം നിര്‍മ്മിക്കാനുള്ള വഴികള്‍ ഓരോന്നായി മനസ്സില്‍ കണ്ടു. ഡിസ്കുമായി ബന്ധിപ്പിച്ച വിജാഗിരി വണ്ടിയില്‍ തന്നെ ഉള്ളതിനാല്‍ ഒരു ഡിസ്കും വിജാഗിരിയുമായി  യോജിപ്പിക്കാനുള്ള സംവിധാനവുമാണ്  വേണ്ടത്. കുറച്ച് ദിവസം മുമ്പ് അലമാരയുടെ ഫ്രെയിമിന് ( മറ്റൊരു DIY- താഴെ വിശദമാക്കാം) ഉപയോഗിച്ചു ബാക്കിയായ  അലൂമിനിയം കഷ്ണം ഓര്‍മ്മവന്നു. സംശയിച്ചു നില്‍ക്കാതെ കയ്യിലിരിപ്പുള്ള ആയുധങ്ങളുമായി പണി തുടങ്ങി. ഡിസ്ക് യോജിപ്പിക്കുവാനുള്ള സംവിധാനം ശരിയായി. 





ഇനി ഡിസ്ക്.  പ്ലാസ്റ്റിക്‌ മുതലായ ഖരമാലിന്യങ്ങളുടെ നിക്ഷേപം തപ്പിയെങ്കിലും ഉപകരിക്കാവുന്ന ഒന്നും കിട്ടിയില്ല. അപ്പോഴാണ് സുഹ്റയുടെ ചോദ്യം, അലൂമിനിയം പറ്റുമോയെന്ന്. അതിനു അലൂമിനിയം ഷീറ്റെവിടെ, ഞാന്‍ തിരിച്ചു ചോദിച്ചു. അതാ വരുന്നു, ഒരു പഴയ അലൂമിനിയം  പാത്രത്തിന്റെ മൂടിയുമായി അവള്‍ . കൊള്ളാം, ഒന്ന് ശ്രമിച്ചാലോ. അങ്ങനെ മൂടിയില്‍ നിന്ന് ആവശ്യമുള്ള വലുപ്പത്തില്‍ ഡിസ്ക് മുറിച്ചെടുത്തു. പിന്നെ ശരിയായ അളവില്‍ പാകപ്പെടുത്തല്‍ , മിനുസമാക്കല്‍ , വിജാഗിരിയുമായി യോജിപ്പിക്കല്‍ തുടങ്ങി എല്ലാ പണികളും ചെയ്യാന്‍ കുറച്ച് സമയം എടുത്തെങ്കിലും വലിയ കുഴപ്പമില്ലാത്ത ഒരു വാതില്‍ ഒപ്പിച്ചു. പെയിന്റിന് പകരം, അല്‍പം നിറവ്യത്യാസം ഉണ്ടെങ്കിലും കയ്യിലുണ്ടായിരുന്ന വിനൈല്‍ ഷീറ്റ് ഒട്ടിക്കുകയും ചെയ്തു.  



വീട്ടിലെ പ്രാര്‍ത്ഥന മുറിയില്‍ ചുവരിലെ തുറന്ന അലമാരിയില്‍ സൂക്ഷിച്ചിരുന്ന കുറച്ച് പുസ്തകങ്ങള്‍ പൊടി പിടിച്ചു ചീത്തയാകാന്‍ തുടങ്ങിയപ്പോള്‍ തീരുമാനിച്ചതാണ്  അതിനൊരു ഫ്രെയിമും അതിനകത്ത്‌ നീക്കുന്ന ഗ്ലാസ്സ് പാനലുകളും ഇടുവിക്കാന്‍ . കഴിഞ്ഞ കൊല്ലം നോമ്പിന് ഏറെ മുമ്പാണ് (ഓര്‍ക്കാന്‍ ഒരു ഉപാശ്രയം ഉള്ളതിനാല്‍ തെറ്റാതെ പറയാം) ഞങ്ങളുടെ പതിവ് ആശാരിയായ കോയസ്സനെ അക്കാര്യം ഏല്‍പ്പിച്ചത്.  കോയസ്സന്‍ അളവുകള്‍ എടുത്തു പോയെങ്കിലും വീട്ടില്‍ തന്നെ അതിനു ശേഷം  വേറെ ചില്ലറ പണികള്‍ ചെയ്തെങ്കിലും കൊല്ലം ഒന്ന് കഴിഞ്ഞിട്ടും   അലമാരയുടെ പണി ബാക്കിയായി. ഇനിയും ഇക്കാര്യത്തിന്  അവനെ ആശ്രയിക്കേണ്ട എന്നു തോന്നിയപ്പോളാണ് സ്വയം അത് ചെയ്യാമെന്നായത്. ആവശ്യത്തിനുള്ള അലുമിനിയവും (മരത്തിനൊക്കെ എന്താ വില !) മറ്റു സാമഗ്രികളും ശേഖരിച്ച് പണി ചെയ്തു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ദുബായില്‍ നിന്ന് കൊണ്ട് വന്നു വീട്ടില്‍ വെറുതെ വെച്ചിരുന്ന വിനൈല്‍ ഷീറ്റാണ് മരത്തിന്റെ കാഴ്ച്ചക്കായി അലൂമിനിയത്തിന് മുകളില്‍ ഒട്ടിച്ചത്. കണ്ടില്ലേ, എങ്ങനെയുണ്ട്  ?




ഒരു വിനോദമായും പരീക്ഷണമായും സൌകര്യത്തിനു വേണ്ടിയും വീട്ടിലെ (ഗൃഹോപകരണങ്ങള്‍ അടക്കം) സാധാരണ കേടുപാട് തീര്‍ക്കല്‍ ജോലികള്‍ പലതും ഞാന്‍ തന്നെയാണ് ചെയ്യുന്നത്. ഞാന്‍ ചെയ്ത വയറിംഗ്, പ്ലമ്പിംഗ്, തുന്നല്‍ തുടങ്ങിയവ കൂടാതെ  എന്റെ വകയായി മേശ, ടൈല്‍സ് വിരിച്ച നിലം, സിമന്റ് പൂച്ചട്ടികള്‍ എന്നിങ്ങനെ പലതും വീട്ടില്‍  കാണാനുണ്ട്. ഇടക്ക് ഓഫീസിലേക്ക്‌ ആവശ്യമായി വന്നിരുന്ന അച്ചടിയും (സ്ക്രീന്‍ പ്രിന്റിംഗ്) ബൈന്റിംഗും വീട്ടില്‍ വെച്ച് ഞാന്‍ തന്നെ ചെയ്തിരുന്നു. 


വിദഗ്ദ്ധ തൊഴിലാളികളുടെ  സഹായമില്ലാതെ, സ്വന്തം വീട്ടിലോ പരിസരങ്ങളിലോ ആവശ്യമായി വരുന്ന, വീടിന്റെയോ ഉപകരണങ്ങളുടെയോ നിര്‍മ്മാണം, കേടുപാട്‌ തീര്‍ക്കല്‍ , മാറ്റത്തിരുത്തലുകള്‍ തുടങ്ങിയവയാണ്  DIY കൊണ്ട് ഉദ്ദേശിക്കുന്നത്. കുറച്ചെങ്കിലും സാങ്കേതിക വിജ്ഞാനവും അല്‍പം കൈമിടുക്കും സ്വയം ചെയ്യാനുള്ള താല്‍പര്യവും അനിവാര്യമാണ് ഈ പ്രവര്‍ത്തനത്തിന്. എത്ര നിസ്സാരവും എളുപ്പവും ആയാല്‍ പോലും എന്തും മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുകയും അത് നോക്കിയിരുന്ന് തെറ്റ് കണ്ടു പിടിക്കുകയും ചെയ്യുന്ന മുതലാളി മനോഭാവമുള്ളവര്‍ക്ക്‌ ഇത് ദഹിക്കില്ല. സാധാരണമായി, സാമാന്യ സ്കൂള്‍ കലാലയ വിദ്യാഭ്യാസം നേടിയവര്‍ക്കുപോലും  ഇത്തരം സാങ്കേതിക വിജ്ഞാനം സ്വായത്തമായിട്ടുണ്ടാവില്ല. ഇത് മനസ്സിലാക്കിയിട്ടാവണം  ഇന്ന് DIYക്ക് പ്രത്യേകമായി  ഉതകുന്ന ധാരാളം പത്രമാസികകളും പുസ്തകങ്ങളും വെബ്സൈറ്റുകളും സന്നഗ്ദ്ധസംഘടനകളുടെ വന്‍കിട പദ്ധതികളും  നിലവിലുണ്ട്. എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കാവുന്ന വിധത്തിലുള്ള ഇത്തരം പ്രസിദ്ധീകരണങ്ങളും സംഘടനകള്‍ നല്‍കുന്ന  പരിശീലനങ്ങളും  സര്‍വ്വ സാധാരണമായതോടെ DIY, കൂടുതല്‍ സങ്കീര്‍ണ്ണമായ ചെറുതും വലുതുമായ മിക്ക ജോലികളിലും  കാല്‍വെച്ചു തുടങ്ങിയിരിക്കുന്നു. 


ജോലിക്ക് ആളെ കിട്ടാതെ വിഷമിക്കുന്ന കേരളത്തിലെ ഇന്നത്തെ സാഹചര്യത്തില്‍ തൊഴിലാളികളെ പഴിക്കുന്നതിനു പകരമായി DIY നമുക്ക്‌ പരീക്ഷിക്കാവുന്നതാണ്. തെങ്ങ് കയറ്റം പോലും. 


Sunday, June 24, 2012

വേദനിക്കുന്ന എഴുത്ത്

വ്യക്തിപരവും കുടുംബപരവുമായ ചില സംരംഭങ്ങളില്‍ വ്യാപൃതനായതിനാല്‍ ഒരു ഇടവേളയിലായിരുന്നു ഞാന്‍ . ഇവിടെ വന്നു ഒന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ആണ് മാസങ്ങള്‍ കടന്നു പോയത്‌ മനസ്സിലാവുന്നത്. സമയത്തിന്‍റെ വേഗത നമുക്കെല്ലാം അറിയാവുന്നതാണല്ലോ.


ബ്ലോഗുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട ചില സുഹൃത്തുക്കള്‍ ഈയിടെ ഓണ്‍ ലൈനില്‍ കാണുമ്പോള്‍ പുതിയ പോസ്റ്റിനെ അന്വേഷിച്ചു തുടങ്ങിയിരുന്നു. തികച്ചും  മനസ്സിനിണങ്ങിയ ഒരു വിനോദവൃത്തി മാത്രമായാണ് ഞാന്‍  ബ്ലോഗ്‌ കാണുന്നത്. വിനോദവൃത്തിയാണെങ്കിലും, എഴുത്ത്   പല വിധത്തിലും ഉപകാരപ്രദവും ആവശ്യവും ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മെ സ്വയം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും നമ്മുടെ ആശയാഭിപ്രായങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനും അവരെ ആനന്ദിപ്പിക്കാനും ബ്ലോഗ്‌ എഴുത്ത് ഏറെ ഉതകുന്നു. വരുമാനമാര്‍ഗ്ഗമായും  ചിലര്‍ കാണുന്നുണ്ട് എന്നത് വിസ്മരിച്ചാല്‍ തന്നെ അതിന്‍റെ പ്രാധാന്യം വളരെ വലുതാണ്. എന്നിരിക്കിലും സമയബന്ധിതമായ കാര്യങ്ങള്‍ മാറ്റിവെച്ച്, അടിയന്തിരമായി ചെയ്യേണ്ട ഒന്നല്ല ഈ വിനോദം. ഉദാഹരണമായി, ബ്ലോഗിലേക്ക് ഒരു കഥയെഴുതുന്നത് ഒരിക്കലും നമ്മുടെ കര്‍മ്മപ്പട്ടികയില്‍ പ്രഥമ സ്ഥാനത്ത്‌ വരില്ല. പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത് ആവശ്യം തന്നെ.


എഴുത്ത് വളരെയധികം ഊര്‍ജ്ജപ്രതിരോധം ആവശ്യമുള്ള വേദനാജനകമായ ഒരു പ്രക്രിയയാണ്. എളുപ്പത്തില്‍ ചെയ്തു തീര്‍ക്കാവുന്ന കാര്യമല്ല. അതിന്നായി മുന്‍കൂട്ടി സമയദൈര്‍ഘ്യം നിശ്ചയിക്കാന്‍ കഴിയില്ല. ശാരീരികവും മാനസികവും വൈകാരികവുമായ ഊര്‍ജ്ജം അനിവാര്യമാണ് എഴുത്തിന്.  ആസൂത്രണവും പുനപരിശോധനയും ആവര്‍ത്തിച്ചു വേണ്ട എഴുത്ത് ചിലപ്പോള്‍ ഒരു ചിന്താപ്രക്രിയ തന്നെയാണ്.


സമാന സ്വഭാവങ്ങളുള്ള   പ്രസംഗകലയും വായനയും അപേക്ഷിച്ചു എഴുത്തിന് അത്യാവശ്യമായി വേണ്ട അനുകൂല സാഹചര്യം വളരെ പ്രധാനമാണ്. നല്ല പരിസരം, ചുറ്റുപാട്, കാലാവസ്ഥ, സമയം, ഏകാഗ്രത, സ്വകാര്യത തുടങ്ങി ധാരാളം കാര്യങ്ങള്‍ എഴുത്തിനെ നിയന്ത്രിക്കുന്നു. വീട്ടിലെ സന്ദര്‍ശകമുറിയില്‍  കുടുംബാംഗങ്ങള്‍ക്കൊപ്പം സോഫയിലിരുന്നു ടി.വി. കണ്ടുകൊണ്ട് എഴുതുന്ന അവസ്ഥ ചിന്തിച്ചു നോക്കിയാല്‍ വസ്തുത ബോധ്യമാകും. മറ്റുള്ളവരുടെ ശ്രദ്ധയോടെയും നിരീക്ഷണത്തിലും എഴുതാന്‍ പ്രയാസമാണ്. പ്രശസ്ഥരായ  പല എഴുത്തുകാരും എഴുതാനുള്ള ഇടങ്ങള്‍ തേടി ദൂരദിക്കുകളിലേക്കും ഒറ്റപ്പെട്ട വിജനമായ വാസ സ്ഥലങ്ങളിലേക്കും യാത്ര തിരിക്കുന്നത് പതിവാണ്. (അയാള്‍ കഥ എഴുതുകയാണ്.....ഓര്‍ക്കുമല്ലോ).


എന്തെങ്കിലും എഴുതിക്കൂട്ടി മറ്റുള്ളവരുടെ സമയം കൂടെ നഷ്ടത്തിലാക്കുന്ന വിനോദം  അല്ല ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നത്. യാതൊരു തയാറെടുപ്പും കൂടാതെ മിനുട്ടുകള്‍ക്കുള്ളില്‍ ഒരു പ്രബന്ധം എഴുതി സമര്‍പ്പിച്ചതിനു ശേഷം വലിയ ഗ്രേഡ്‌ പ്രതീക്ഷിക്കുന്ന വിദ്യാര്‍ത്ഥി മോശം ഗ്രേഡ്‌ കിട്ടുമ്പോള്‍ അദ്ധ്യാപകന്‍ വിവരമില്ലാത്തവന്‍ ആണെന്നും അല്ലെങ്കില്‍ , തന്നെ ഇഷ്ടമില്ലാത്തവന്‍ ആണെന്നും വീട്ടില്‍ വന്ന് മാതാപിതാക്കളോട് പരാതി പറയുന്നത് പതിവാണ്. ധാരാളം എഴുതുകയും സമൂഹത്തില്‍ ഏറെ പ്രശംസിക്കപ്പെടുകയും ചെയ്ത എഴുത്തുകാര്‍ക്ക് പോലും പുതിയ ഒരു വിഷയം തുടങ്ങാന്‍ കഠിന പ്രയത്നം ആവശ്യമാണ് .


എഴുതുന്നതിനെ കുറിച്ച് ആധികാരികമായ ചിന്തയും വിഷയത്തില്‍ അവഗാഹവും ഉണ്ടാക്കുക, മനസ്സില്‍ ഉരുത്തിരിയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഹിതമാകുന്ന വിധത്തില്‍ വാക്കുകളിലാക്കി പ്രദര്‍ശിപ്പിക്കുക, എഴുതാനുള്ള ഭാഷാപടുത്വം കൈവരിക്കുക, ചിന്തകളെ വേണ്ട വിധത്തില്‍ സമ ന്വയിപ്പിക്കുക തുടങ്ങിയ എഴുത്തുകാരന്‍റെ മുതല്‍കൂട്ടുകള്‍ ഞാന്‍ വിലമതിക്കുന്നു. അറിവ് നേടാനും സംശയ നിവാരണത്തിനും ആരെയും സമീപിക്കാന്‍ അവന്‍ മടിക്കില്ല. പറയാനുള്ള കാര്യം വളച്ചൊടിക്കാതെ നീണ്ട മുഖവുര കൂടാതെ എഴുതുക,  നക്കല്‍ തയാറാക്കിയതിനു ശേഷം വീണ്ടും വീണ്ടും ചിട്ടപ്പെടുത്തുക, എഴുത്തിനോട് ആത്മാര്‍ത്ഥത പുലര്‍ത്തുക, ധാരാളം വായിക്കുക, അതിലും കൂടുതലായി എഴുതുക ഇവയാണ് എഴുത്തുകാരന് വേണ്ടത്‌. മറ്റുള്ളവര്‍ എന്തും പറഞ്ഞോട്ടെ, ഞാന്‍ എഴുതും: ഈ ചിന്താഗതിയും.     


      *                    *                   *                   *                   *


ഈ  പോസ്റ്റിനു "എഴുത്തിന്റെ വേദന" എന്ന് തലക്കെട്ട് കൊടുത്തിരുന്നുവെങ്കില്‍ താങ്കള്‍ വായിക്കുമായിരുന്നോ? 







Tuesday, January 10, 2012

അബൂദബിയിലെക്ക് ഒരു ടിക്കെറ്റ്‌


രാവിലെ 5.30ന് പുറപ്പെടുന്ന അബൂദബി ഫ്ലൈറ്റില്‍ പോകാനായി മൂന്ന് മണിക്ക് വീട്ടില്‍ നിന്നിറങ്ങിയതാണ് ഞാനും മകന്‍ ഗസലും. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഗസല്‍ അവധി കഴിഞ്ഞു തിരിച്ചു പോകുന്നത് അബൂദബി വഴി ആയതിനാല്‍ ദുബൈ പോകാന്‍ സമയമായിരുന്ന ഞാന്‍ അവന്‍റെ ഫ്ലൈറ്റില്‍ തന്നെ ടിക്കെറ്റ്‌ ബുക്ക്‌ ചെയ്യാന്‍ തീരുമാനിക്കുകയും യാത്ര ഒന്നിച്ചാക്കുകയുമായിരുന്നു.


അര്‍ദ്ധരാത്രി ആയതിനാല്‍ ഡ്രൈവറെ മാത്രമേ കൂടെ കൂട്ടിയുള്ളൂ. കാറില്‍ കേറുന്നതിന് മുമ്പായി, എന്നും ചെയ്യാറുള്ളത് പോലെയും യാത്ര പോകുന്ന മറ്റുള്ളവരെ കൊണ്ട് ചെയ്യിക്കുന്നത് പോലെയും, പാസ്പോര്‍ട്ടും ടിക്കെറ്റും പരിശോധിക്കാന്‍ മറന്നിരുന്നില്ല. ഹാന്‍ഡ്‌ബാഗിലാണ് പാസ്പോര്‍ട്ടും അതിനുള്ളിലായി ചെക്ക്ബുക്ക്‌ കവര്‍ മാതിരിയുള്ള ലെതര്‍ ഫോള്‍ഡറില്‍ മൂന്നായി മടക്കിയ യാത്രാവിവരങ്ങള്‍ രേഖപ്പെടുത്തിയ പേപ്പര്‍  ടിക്കെറ്റും വെച്ചിരിക്കുന്നത്. യാത്രയില്‍ വേണ്ട രേഖകള്‍ മാത്രം സൂക്ഷിക്കുന്ന ഈ ഫോള്‍ഡര്‍ ഏറെ കാലമായി കൂടെയുണ്ട്. 


റോഡില്‍ വാഹനങ്ങള്‍ കുറവായതിനാല്‍ (ഹെഡ്‌ലൈറ്റ്‌ കുറക്കാതെ മുന്നില്‍ നിന്നും, ഹെഡ്‌ലൈറ്റ്‌ കൂട്ടിയും കുറച്ചും പിന്നില്‍ നിന്നും വന്നിരുന്ന ചെറുവാഹനങ്ങള്‍ അലോസരപ്പെടുത്തിയെങ്കിലും) ഏകദേശം മുക്കാല്‍ മണിക്കൂര്‍ കൊണ്ട് ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തി. പെട്ടികളിറക്കി ഉന്തുവണ്ടിയില്‍ വെച്ച ഡ്രൈവറോട് പുറത്ത്‌ റോഡില്‍ വണ്ടി പാര്‍ക്ക്‌ ചെയ്ത് ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു. 


പുറത്തെ വലിയ ആള്‍ക്കൂട്ടവും നീണ്ട ക്യൂവും കണ്ടപ്പോള്‍ ഒന്ന് സംശയിച്ചു, ഇവിടെ ബെവരേജ്‌ കോര്‍പറേഷന്റെ ഷോപ്പ് തുടങ്ങിയോ? വീട്ടിലുള്ള മുഴുവന്‍ പേര്‍ക്കും  കുപ്പികള്‍ വാങ്ങി കൊണ്ടുപോകാനാണോ ആളുകള്‍ പെട്ടിയുമായി ക്യു നില്‍ക്കുന്നത്‌? 'DEPARTURE' എന്നെഴുതിയ ബോര്‍ഡും അതിനു താഴെ വാതിലിനടുത്ത് നിന്ന് കടലാസുകള്‍ പരിശോധിച്ചു യാത്രക്കാരെ മാത്രം ഉള്ളിലേക്ക് കടത്തി വിടുന്ന സുരക്ഷാ ഉദ്യോഗസ്ഥരെയും കണ്ടപ്പോള്‍ സംശയം നീങ്ങി. ഞങ്ങളും ക്യൂവില്‍ സ്ഥാനം പിടിച്ചു. 


ക്യൂ വേഗത്തില്‍ നീങ്ങിയിരുന്നു. ഉന്തുവണ്ടി തള്ളി എന്‍റെ മുന്നില്‍ നിന്നിരുന്ന ഗസല്‍ പരിശോധന കഴിഞ്ഞു അകത്തു കടന്നു. എന്‍റെ പാസ്പോര്‍ട്ടും ഫോള്‍ഡറില്‍ നിന്നെടുത്ത കടലാസും നിവര്‍ത്തി നോക്കിയ ഉദ്യോഗസ്ഥന്‍ ചോദിച്ചു: "ടിക്കെറ്റ്‌ കിതര്‍ ഹെ ?" 
അയാളുടെ കൈയില്‍ കിട്ടിയത്‌ വേറെ വല്ല കടലാസായിരിക്കാം, ഞാന്‍ ഫോള്‍ഡര്‍ തന്നെ ചൂണ്ടി. എന്‍റെ മുഖത്ത് തുറിച്ചുനോക്കി അയാള്‍ പാസ്പോര്‍ട്ടും ഫോള്‍ഡറും തിരിച്ചു തന്നു. 


അതിലുണ്ടായിരുന്ന കടലാസ്സ്‌ ഒരു പഴയ വിസ കോപ്പിയാണെന്ന് മനസ്സിലായി. ടിക്കെറ്റ്‌ എവിടെ? ഫോള്‍ഡറില്‍ നിന്ന് താഴെ വീണോ? നിലത്ത് ഒരു കടലാസ്സ്‌ കഷണം പോലുമില്ല. എന്‍റെ പകച്ചിലും ബേജാറും കണ്ട ഗസല്‍ ലഗേജുമായി പുറത്തേക്കു വന്നു. ഞങ്ങള്‍ മാറിനിന്നു രണ്ടുപേരുടെയും ഹാന്‍ഡ്‌ബാഗുകള്‍ അരിച്ചു പെറുക്കിയെങ്കിലും ടിക്കെറ്റിന്റെ അംശം പോലും കണ്ടില്ല. 


വീട്ടിലെ മേശവലിപ്പില്‍ പതിവായി സൂക്ഷിച്ചിരുന്ന ഫോള്‍ഡര്‍ ആരെങ്കിലും എടുത്ത് നോക്കിയപ്പോള്‍ ടിക്കെറ്റ്‌ മാറിക്കിടന്നോ? എന്തും എടുത്തിടത്ത് തന്നെ തിരിച്ചു വെക്കാന്‍ ഞാന്‍ എല്ലാവരോടും നിര്‍ദ്ദേശിക്കുമെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാറില്ല. ഒരു പക്ഷെ ടിക്കെറ്റ്‌ വലിപ്പില്‍  കിടപ്പുണ്ടായിരിക്കും. വീട്ടില്‍ വിളിച്ചു വലിപ്പ് പരിശോധിപ്പിച്ച്  ടിക്കെറ്റ്‌ കിട്ടിയാല്‍ തന്നെ എയര്‍പോര്‍ട്ടില്‍ എത്തിക്കാന്‍ അവിടെ ആളില്ല. ഡ്രൈവര്‍ പോയി തിരിച്ചുവരാന്‍ ഇനി സമയവും ഇല്ല. ആകെ ഞാന്‍ അസ്വസ്ഥനായെങ്കിലും സമയബന്ധിതമായി ദുബായില്‍ എത്തേണ്ട തിടുക്കം ഇല്ലാത്തതിനാല്‍ യാത്ര മുടങ്ങുന്നതില്‍ വിഷമമില്ല. ഏറിയാല്‍ ടിക്കെറ്റിന്റെ പണം നഷ്പെടുമെന്നെയുള്ളൂ. സംശയിച്ചു നില്‍കുമ്പോള്‍ വരാന്തയുടെ ഒരു ഭാഗത്തായി ഞങ്ങളുടെ ഫ്ലൈറ്റിന്റെ ഓഫീസ് തുറന്നിരിക്കുന്നത് കണ്ടു. അവിടെ നിന്ന് ടിക്കെറ്റിന്റെ കോപ്പിയെടുക്കാന്‍ കഴിയുമല്ലോ, ഞങ്ങള്‍ അങ്ങോട്ട് നടന്നു. 


എയര്‍പോര്‍ട്ടിലെ എയര്‍ലൈന്‍സ്‌ കൌണ്ടര്‍ കാണുമ്പോള്‍ മനസ്സില്‍ സംശയവും പേടിയുമാണ് എന്നും. കാരണമുണ്ട്. ഒരിക്കല്‍ ദോഹയില്‍ നിന്ന് കുടുംബവുമായി വരുന്ന വഴി രാത്രി ബോംബെ എയര്‍പോര്‍ട്ടില്‍ ഇറങ്ങി.  മംഗലാപുരം ഫ്ലൈറ്റ്‌...  രാവിലെയാണ്. ഹോട്ടലിലേക്ക്‌ പോകാനായി ബസ്സ്‌ കാത്തുനിന്നത് എയര്‍പോര്‍ടിലെ എയര്‍ലൈന്‍സ് കൌണ്ടറിന്റെ മുമ്പിലാണ്. സ്വന്തക്കാരനായ ട്രാവല്‍ എജെന്റ്റ്‌ ഓ.കെ. ചെയ്തു തന്ന കയ്യിലിരുന്ന സഹകരണ ബാങ്കിന്‍റെ ചെക്ക് ബുക്ക്‌ പോലെയുള്ള ടിക്കെറ്റുകള്‍  ഒരു മനസ്സമാധാനത്തിനായി കൌണ്ടറില്‍ കാണിക്കാന്‍ തോന്നി. അവിടെയിരുന്ന ഉദ്യോഗസ്ഥന്‍ കമ്പ്യൂട്ടറില്‍ നോക്കി പുറത്ത്‌ ഒപ്പിട്ടു  തിരിച്ചു നല്‍കി. ഒപ്പം, ഒരു വയസ്സ് പ്രായമുള്ള ഗസലിനെ ഒക്കത്ത് വെച്ച് നില്‍ക്കുന്ന ഭാര്യയെയും ഉന്തുവണ്ടി പിടിച്ചു നില്‍ക്കുന്ന എന്നെയും  നോക്കി ഒരു മന്ദഹാസവും. 


രാവിലെ നേരത്തെ എയര്‍പോര്‍ട്ടില്‍ എത്തി, തിരക്കില്‍ വളരെ സാഹസപ്പെട്ടു ചെക്ക്‌ ഇന്‍ കൌണ്ടറില്‍ എത്തിയ ഞങ്ങളെ വെയിറ്റിംഗ് ലിസ്റ്റ് ആണെന്ന് പറഞ്ഞു തിരിച്ചു വിട്ടപ്പോള്‍ അന്തം വിട്ടുപോയി.  എത്ര തന്നെ കേണു പറഞ്ഞിട്ടും കമ്പ്യൂട്ടറില്‍ നോക്കാന്‍ പോലും അവിടെയിരുന്നവര്‍ തയാറായില്ല; പകരം ഒപ്പിന് മുകളിലായി എഴുതിയ W59 കാണിച്ചു തന്നു. ഓ.കെ. ടിക്കെറ്റുകള്‍ എന്തെങ്കിലും കാരണം പറഞ്ഞു തിരിച്ചുവിട്ട്, പകരം വെയിറ്റിംഗ് ലിസ്റ്റിലുള്ളവരെ തോന്നിയ കാശു വാങ്ങി സീറ്റ്‌ കൊടുക്കുന്ന ലോബിയും അണികളും എയര്‍പോര്‍ട്ടിന് അകത്തും പുറത്തും പ്രവര്‍ത്തിക്കുന്ന വിവരം കേട്ടിരുന്നു. ബോംബെയില്‍ സാമാന്യ പരിചയം ഇല്ലാതിരുന്ന ഞങ്ങള്‍ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു. 


ഞങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയ ഒരു യാത്രക്കാരന്‍ എയര്‍ലൈന്‍സിന്‍റെ അവിടത്തെ ബുക്കിംഗ് ഓഫീസ്‌ കാണിച്ചു  അവിടെ അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു. കൌണ്ടറില്‍ ഇരുന്നയാള്‍ വെയിറ്റിംഗ് ലിസ്റ്റ് ആണെന്ന് ആവര്‍ത്തിക്കുകയല്ലാതെ എന്‍റെ വാക്കുകള്‍ ഒന്നും ചെവി കൊണ്ടതെയില്ല. നിസ്സഹായതയാല്‍ സ്തബ്ധനായ എന്‍റെ കാലുകള്‍ , ഏതോ ഉള്‍പ്രേരണയാല്‍ എന്നോണം, കൌണ്ടറിലെ വിലക്കിനെ മറികടത്തി എന്നെ ഓഫീസിനകത്തെക്ക് നയിച്ചു.   എന്‍റെ പ്രശ്നം ശ്രവിച്ച മാനേജര്‍ കമ്പ്യൂടര്‍ നോക്കി ഓ.കെ. ആണെന്ന് ടിക്കെറ്റില്‍ എഴുതി സീല്‍ വെച്ച് തന്നു. ഹൃദയം കൊണ്ടും വാക്കുകള്‍ കൊണ്ടും നന്ദി പറഞ്ഞു  ഞങ്ങള്‍ ചെക്ക് ഇന്‍ കൌണ്ടറിലേക്ക് കുതിച്ചു. 


പറിച്ചു മാറ്റാന്‍ വയ്യാത്ത വിധം മനസ്സില്‍ വേരൂന്നിയ ആ ബോംബേ അനുഭവം ഓര്‍ത്തു കൊണ്ടാണ് കൌണ്ടറിനു അടുത്തെത്തിയത്. പാസ്പോര്‍ട്ട് കാണിച്ചു കാര്യങ്ങള്‍ വിശദമായി അറിയിച്ചപ്പോള്‍ അവിടെയിരുന്ന സഹൃദയനായ ഉദ്യോഗസ്ഥന്‍ കമ്പ്യൂടരില്‍ കുറെ ശ്രമിച്ചതിനു ശേഷം പേര് കാണാനില്ലെന്ന് അറിയിച്ചു. യാത്രാതീയതി വീണ്ടും ഉറപ്പുവരുത്തി, ഒന്ന് കൂടെ സൂക്ഷ്മമായി നോക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ ടിക്കെറ്റ്‌ ബുക്ക്‌ ചെയ്ത തീയതി ഏതാണെന്ന് അദ്ദേഹം ചോദിച്ചു. ഞാനും ഗസലും പരസ്പരം നോക്കുകയല്ലാതെ ഒന്നും പറയാന്‍ കഴിഞ്ഞില്ല. തീയതി ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചപ്പോളാണ് ബുക്ക്‌ ചെയ്തിരുന്നില്ല എന്ന കാര്യം ഓര്‍മ്മ വന്നത്, ഞങ്ങള്‍ രണ്ടുപേര്‍ക്കും.        


അനുബന്ധം: രണ്ടുമൂന്നു ദിവസം പനിച്ചു കിടന്നതിനിടയില്‍ അനുഭവിച്ച ഒരു സ്വപ്നം. ക്ഷീണിതാവസ്ഥയില്‍ പലപ്പോഴും സ്വപ്‌നങ്ങള്‍ വിസ്മയം ആയിട്ടുണ്ട്‌..            
 

Sample text

പ്രിയപ്പെട്ടവ - ഏറെയുണ്ട് ഇനിയും

Sample Text